Posted By Nazia Staff Editor Posted On

dubai police:ഷോപ്പിംങ് മാളിലെ സിനിമാ തീയറ്ററില്‍ നിന്ന് കളഞ്ഞുപോയ നാല് ലക്ഷത്തോളം രൂപ കിട്ടിയത് എട്ടുവയസ്സുകാരിയുടെ കയ്യിൽ; ഒടുവിൽ ആ കുഞ്ഞുമനസ്സ് ചെയ്തത്….

Dubai police:ദുബൈ: ഷോപ്പിംങ് മാളിലെ സിനിമാ തീയറ്ററില്‍ നിന്ന് കളഞ്ഞുകിട്ടിയ 17,000 ദിര്‍ഹം പൊലിസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച എട്ടു വയസ്സുകാരിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ താരം. ലില്ലി ജമാല്‍ റമദാന്‍ എന്ന എട്ടുവയസ്സുകാരിയാണ് സംഭവത്തിലെ താരം.

സിനിമാ തീയറ്ററില്‍ നിന്ന് കിട്ടിയ 17,000 ദിര്‍ഹം പണം അല്‍ റാഷിദിയ പൊലിസ് സ്റ്റേഷനിലാണ് ലില്ലി ഏല്‍പ്പിച്ചത്. ലില്ലിയുടെ സത്യസന്ധതയെ ദുബൈ പൊലിസ് ആദരിച്ചു. 

ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അസിസ്റ്റന്റ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ എക്‌സ്‌പെര്‍ട്ട് ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി, ലില്ലിയുടെ സത്യസന്ധതയെ പ്രശംസിക്കുകയും കുടുംബത്തിന് മുന്നില്‍ വച്ച് ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു. കൂടുതല്‍ വിശ്വസനീയവും ഉത്തരവാദിത്തമുള്ളതുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന് സംഭാവന ചെയ്യുന്നതിനാല്‍, യുവാക്കളില്‍ വളര്‍ത്തിയെടുക്കേണ്ട മൂല്യങ്ങളെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ലില്ലിയും മാതാപിതാക്കളും ഒരു ഷോപ്പിംഗ് മാളില്‍ സിനിമ കാണാന്‍ എത്തിയപ്പോളായിരുന്നു സംഭവം. സിനിമാ ടിക്കറ്റ് കൗണ്ടറിന് സമീപമുള്ള ഒരു ബെഞ്ചില്‍ ഇരിക്കുമ്പോള്‍ തൊട്ടടുത്ത് നിന്നും ഒരു കെട്ട് പണ കിട്ടി. ഒരു മടിയും കൂടാതെ ലില്ലി അത് അവളുടെ പിതാവിന് കൈമാറി. തുക കണ്ട് അദ്ദേഹം അത്ഭുതപ്പെട്ടു. കുടുംബം ഉടന്‍ തന്നെ അല്‍ റാഷിദിയ പൊലിസ് സ്റ്റേഷനില്‍ എത്തി പണം അധികൃതരെ ഏല്‍പ്പിച്ചു.

പണത്തിന്റെ യഥാര്‍ത്ഥ ഉടമ യാദൃശ്ചികമായി സ്റ്റേഷനില്‍ എത്തി അത് നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തതായും മുഴുവന്‍ തുകയും തിരികെ ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അല്‍ റാഷിദിയ പൊലിസ് സ്റ്റേഷന്‍ ഡയറക്ടര്‍ മേജര്‍ ജനറല്‍ സയീദ് ഹമദ് അല്‍ മാലിക് വെളിപ്പെടുത്തി.

മറ്റുള്ളവരില്‍ സത്യസന്ധതയും ധാര്‍മ്മിക പെരുമാറ്റവും പ്രചോദിപ്പിക്കുന്നതിന് ഇത്തരം നല്ല ഉദാഹരണങ്ങള്‍ ഉയര്‍ത്തിക്കാട്ടേണ്ടതിന്റെ പ്രാധാന്യം പൊലിസ് ചൂണ്ടിക്കാട്ടി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *