
Saudi court: മൂന്ന് ശിശുക്കളെ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയി സ്വന്തം മക്കളെ പോലെ വളർത്തി, 20 വയസായപ്പോൾ ഞെട്ടിക്കുന്ന ആ സത്യം അധികൃതർ കണ്ടെത്തി;ഒടുവിൽ സംഭവിച്ചത്…
Saudi court: റിയാദ്: ആശുപത്രിയിൽ നിന്ന് മൂന്ന് നവജാത ശിശുക്കളെ തട്ടിക്കൊണ്ടുപോയി ഇരുപത് വർഷത്തോളം സ്വന്തം മക്കളെ പോലെ വളർത്തിയ സഊദി വനിതക്കും കൂട്ടാളിയായ യമനി പൗരനെയും വധശിക്ഷക്ക് വിധേയരാക്കി. സഊദി വനിത മര്‍യം അല്‍മിത് അബിൻ, കൂട്ടാളിയായ യമനി പൗരൻ മന്‍സൂര്‍ ഖായിദ് അബ്ദുല്ല എന്നിവർക്കാണ് ഇന്ന് വധശിക്ഷ നടപ്പാക്കിയത്. കിഴക്കൻ സഊദിയിലെ ദമാമിൽ ആണ് അപൂർവ കേസിൽ വധശിക്ഷ നടപ്പാക്കിയത്. സഊദിയുടെ ചരിത്രത്തിൽ തന്നെ ഇത്തരമൊരു കേസ് ഇതാദ്യമാണ്.

ആശുപത്രിയിൽ നിന്ന് കുഞ്ഞുങ്ങളെ തട്ടിയെടുത്ത് സ്വന്തം മക്കളെ പോലെ വളർത്തിയ യുവതി വർഷങ്ങൾക്ക് ശേഷം കുട്ടികൾക്ക് തിരിച്ചറിയൽ രേഖ സംഘടിപ്പിക്കാൻ ശ്രമിച്ചതോടെയാണ് അഞ്ചു വർഷം മുൻപ് സംഭവം പുറംലോകം അറിയുന്നത്. കിഴക്കൻ സഊദിയിലെ ദമാമിന് സമീപമുള്ള ഖത്വീഫ് സെന്‍ട്രല്‍ ആശുപത്രി, ദമാം മെറ്റേണിറ്റി ആശുപത്രി എന്നിവിടങ്ങളിൽ നിന്ന് 1994 നും 2000ത്തിനും ഇടയിലാണ് കുട്ടികളെ ഇവർ തട്ടിയെടുത്ത് കടന്നുകളഞ്ഞത്.
നവജാതശിശുവായ നായിഫ് അല്‍ഖറാദിയെ 1994 ല്‍ ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രിയില്‍ നിന്നാണ് മര്‍യം തട്ടിക്കൊണ്ടുപോയത്. നഴ്സിന്റെ വേഷത്തില്‍ നായിഫിന്റെ മാതാവിനെ സമീപിച്ച മര്‍യം പ്രതിരോധ കുത്തിവെപ്പ് നടത്താനെന്ന വ്യാജേന കുഞ്ഞിനെയും എടുത്ത് റൂമില്‍ നിന്ന് പുറത്തിറങ്ങി അപ്രത്യക്ഷയാവുകയായിരുന്നു.
1996 ല്‍ ദമാം മെറ്റേണിറ്റി ആശുപത്രിയില്‍ ഉറങ്ങിക്കിടന്ന മാതാവിന്റെ ചാരത്തു നിന്നാണ് യൂസുഫ് അല്‍അമ്മാരിയെ മര്‍യം തട്ടിക്കൊണ്ടുപോയത്. നവജാതശിശുവായ മൂസ അല്‍ഖുനൈസിയെ 1999 ല്‍ ആണ് ദമാം മെറ്റേണിറ്റി ആശുപത്രിയില്‍ നിന്ന് പ്രതി തട്ടിക്കൊണ്ടുപോയത്. കഴുകി തുടച്ച് വൃത്തിയാക്കാനെന്ന വ്യാജേന മാതാവിന്റെ കൈയില്‍ നിന്നാണ് മൂസ അല്‍ഖുനൈസിയെ മര്‍യം എടുത്തുകൊണ്ടുപോയത്.
പിന്നീട് കുട്ടികളെ യുവതി രഹസ്യമായി സ്വന്തം കുഞ്ഞുങ്ങളെ പോലെ വളർത്തുകയും ചെയ്തു. മൂന്നു കുഞ്ഞുങ്ങളെ ദുരൂഹസഹചര്യത്തിൽ കാണാതായത് അക്കാലത്ത് വലിയ വാർത്തയായിരുന്നു. സഊദിക്ക് പുറത്തേക്കടക്കം അന്വേഷണം വ്യാപിപ്പിച്ചിട്ടും കുട്ടികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇവർ മറ്റുള്ളവരിൽനിന്നും അകന്ന് ഒറ്റയ്ക്ക് താമസിച്ചിരുന്നതിനാലാണ് കുട്ടികളെ കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് സാധിക്കാതിരുന്നത്. കുട്ടികൾ വലുതായതോടെ ജോലി ആവശ്യാർഥം രേഖകൾ ഉണ്ടാക്കാൻ മർയം ശ്രമിച്ചതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. സ്വന്തം മക്കളെ പോലെ വളര്‍ത്തിയ കുട്ടികള്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ സംഘടിപ്പിക്കാന്‍ അധികാരികളെ സമീപിച്ച മര്‍യം നല്കിയ മൊഴികളിലെ വൈരുധ്യങ്ങളില്‍ ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നുകയായിരുന്നു.
കുട്ടികളെയും അവരുടെ യഥാർഥ മാതാപിതാക്കളെയും ഇത്രയും വർഷം മാനസികമായി വേദനിപ്പിക്കൽ, പീഡിപ്പിക്കൽ, വിദ്യാഭ്യാസം അടക്കമുള്ള അവകാശം നിഷേധിക്കൽ, വ്യാജ വിവരം നൽകി അന്വേഷണ ഉദ്യോഗസ്ഥരെ കബളിപ്പിക്കൽ തുടങ്ങി വിവിധ വകുപ്പുകളാണ് പ്രതിയായ വനിതക്കും കൂട്ടുപ്രതിക്കും എതിരെ ചുമത്തിയത്. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഡി.എൻ.എ പരിശോധന അടക്കം നടത്തിയാണ് മർയം കുറ്റം ചെയ്തതായി പൊലീസ് കണ്ടെത്തിയത്.
നീണ്ട നിയമ പോരാട്ടങ്ങൾക്കും അന്വേഷണങ്ങൾക്കും ഒടുവിൽ 2021ൽ മറിയം ബിൻത് മുഹമ്മദ് ബിൻ ഹമദ് അൽ മുതൈർ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തുകയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. ദമാം ക്രിമിനൽ കോടതി പുറപ്പെടുവിച്ച വിധി അപ്പീൽ കോടതിയും പിന്നീട് സഊദി സുപ്രീം കോടതിയും ശരിവെക്കുകയു വധശിക്ഷ നടപ്പാക്കാൻ രാജകീയ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തതോടെയാണ് വ്യാഴാഴ്ച ശിക്ഷ നടപ്പാക്കിയത്.
Comments (0)