
ആശുപത്രി പാർക്കിങ് സ്ഥലങ്ങളിലായി ഒറ്റ ദിവസം റിപ്പോർട്ട് ചെയ്തത് 382 നിയമലംഘനങ്ങൾ ; നിയമലംഘകർക്ക് നോട്ടീസ്
കുവൈത്ത് സിറ്റി: ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, രാജ്യത്തുടനീളമുള്ള ആശുപത്രി പാർക്കിങ് സ്ഥലങ്ങളിലായി ഒറ്റ ദിവസം കൊണ്ട് 382 പാർക്കിങ് നിയമലംഘനങ്ങൾ രേഖപ്പെടുത്തി. കണക്കുകൾ പ്രകാരം, നിരോധിത പാർക്കിങ്, ഗതാഗത തടസം എന്നിവയുമായി ബന്ധപ്പെട്ട് 199 നിയമലംഘനങ്ങളുമായി ജഹ്‌റ ആശുപത്രിയാണ് പട്ടികയിൽ ഒന്നാമത്. ഫർവാനിയ ആശുപത്രി 67 നിയമലംഘനങ്ങളും അൽ-അദാൻ ആശുപത്രി 50 നിയമലംഘനങ്ങളും അൽ-അമിരി ആശുപത്രി 39 നിയമലംഘനങ്ങളും കണ്ടെത്തി. ജാബർ ആശുപത്രിയാണ് 27 നിയമലംഘനങ്ങളുമായി ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. ഗതാഗതതടസം സൃഷ്ടിക്കുന്നതും അടിയന്തര മെഡിക്കൽ ജീവനക്കാരുടെ ജോലി തടസപ്പെടുത്തുന്നതുമായ നിയമലംഘനങ്ങൾ നിരീക്ഷിക്കുക എന്നതാണ് ഈ ഗതാഗത പ്രചാരണത്തിന്റെ ലക്ഷ്യമെന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി. വാഹനത്തിന്റെ ഫോട്ടോ എടുത്ത് നിയമലംഘനങ്ങൾ രേഖപ്പെടുത്തുന്ന “റാസിഡ്” സംവിധാനം ഉദ്യോഗസ്ഥർ ഉപയോഗിച്ചു.
കൂടാതെ, “സഹ്ൽ” ആപ്ലിക്കേഷൻ വഴി നിയമലംഘകന് സ്വയമേവ നോട്ടീസ് അയയ്ക്കുകയും ചെയ്തു. രോഗികൾ, പ്രത്യേക പരിഗണന ആവശ്യമുള്ളവർ, പ്രായമായവർ എന്നിവർക്കായി നിശ്ചയിച്ചിട്ടുള്ള ഇടങ്ങൾ ചില വാഹനങ്ങൾ തടസപ്പെടുത്തുന്നതായി കണ്ടെത്തിയതായി വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. അശ്രദ്ധമായ പാർക്കിങ് പെരുമാറ്റം തടയുന്നതിനായി ജനറൽ ട്രാഫിക് വകുപ്പ് വിവിധ സ്ഥലങ്ങളിൽ 24 മണിക്കൂറും സമാനമായ പ്രചാരണങ്ങൾ നടത്തുമെന്ന് അവർ കൂട്ടിച്ചേർത്തു. പുതിയ ട്രാഫിക് നിയമത്തിൽ, ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾക്ക് തടവോ സമൂഹ സേവനമോ ലഭിക്കാൻ സാധ്യതയുള്ള കർശനമായ ശിക്ഷകൾ ഉൾപ്പെടുന്നതായി അവർ മുന്നറിയിപ്പ് നൽകി.

കുവൈറ്റിൽ ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി: 79 പേർ അറസ്റ്റിൽ
കുവൈറ്റ് സിറ്റി: കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 79 പ്രായപൂർത്തിയാകാത്തവരെ ട്രാഫിക് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. അവരെ ജുവനൈൽ പ്രോസിക്യൂഷന് റഫർ ചെയ്യുകയും അവർക്കെതിരെ ആവശ്യമായ നിയമനടപടി സ്വീകരിക്കുകയും ചെയ്തു. ട്രാഫിക് പട്രോളിംഗിന്റെ വാരാന്ത്യ സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത് 31,395 ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായും 29 വാഹനങ്ങൾ പിടിച്ചെടുത്തതായും 65 വ്യക്തികളെ ട്രാഫിക് തടങ്കലിൽ വച്ചതായും ആണ്.
66 വാണ്ടഡ് വാഹനങ്ങൾ പിടിച്ചെടുക്കുകയും ഒളിച്ചോടിയതിന് നിയമപ്രകാരം തിരയുന്ന 66 വ്യക്തികളെ അറസ്റ്റ് ചെയ്യുകയും ചെയ്തതായും സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തി. കൂടാതെ, 126 റെസിഡൻസി നിയമ ലംഘകരെ അറസ്റ്റ് ചെയ്യുകയും മൂന്ന് വ്യക്തികളെ ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്മെന്റിന്റ് റഫർ ചെയ്യുകയും ചെയ്തു. വകുപ്പ് 1,179 ട്രാഫിക് അപകടങ്ങൾ കൈകാര്യം ചെയ്തതായും 180 പേർക്ക് പരിക്കേറ്റതായും സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു. നിയമപരമായ ഉത്തരവാദിത്തം ഒഴിവാക്കാൻ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും ലൈസൻസില്ലാതെ വാഹനമോടിക്കുന്നത് തടയണമെന്നും ഒരു സുരക്ഷാ സ്രോതസ്സ് ആവർത്തിച്ചു.
ചട്ട ലംഘനം നടത്തി ; കുവൈത്തിൽ നാല് ചാരിറ്റബിൾ അസോസിയേഷനുകൾ പിരിച്ചുവിട്ടു

കുവൈത്ത് സിറ്റി: ചട്ട ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് കുവൈത്തിൽ നാല് ചാരിറ്റബിൾ അസോസിയേഷനുകൾ പിരിച്ചുവിട്ട് സാമൂഹിക, കുടുംബ, ബാല്യകാല കാര്യ മന്ത്രി ഡോ. അംതാൽ അൽ-ഹുവൈല. പിരിച്ചുവിട്ട അസോസിയേഷനുകളുടെ ഫണ്ടുകളും ആസ്തികളും ഇൻവെന്ററി ചെയ്യുന്നതിനായി പ്രത്യേക കമ്മിറ്റികൾ രൂപീകരിക്കുന്നതും തീരുമാനങ്ങളിൽ ഉൾപ്പെടുന്നുവെന്നും അംഗീകൃത നിയമ നടപടിക്രമങ്ങൾക്കനുസൃതമായി അവ സാമൂഹിക കാര്യ മന്ത്രാലയത്തിന് കൈമാറുമെന്നും അൽ-ഹുവൈല ഒരു പത്രക്കുറിപ്പിൽ പറഞ്ഞു.
സ്ഥാപനപരമായ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും സുതാര്യതയും ഉത്തരവാദിത്തവും ശക്തിപ്പെടുത്തുന്നതിനും പൊതുതാത്പര്യം സംരക്ഷിക്കുന്നതിനും സിവിൽ സൊസൈറ്റി സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളുടെ സമഗ്രത ഉറപ്പാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടിയെന്ന് അവർ അടിവരയിട്ടു.
പുതിയ അധ്യയന വർഷം ; കുവൈറ്റിൽ കാന്റീനുകളുടെ പ്രവർത്തനം ഇനി പുതിയ 20 കമ്പനികൾക്ക്, നിരവധി മാറ്റങ്ങൾ

കുവൈറ്റിൽ പുതിയ അധ്യയന വർഷത്തിൽ കാന്റീനുകളുടെ പ്രവർത്തനം ഇനി പുതിയ 20 കമ്പനികൾക്ക്. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (PAFN) ആണ് അംഗീകാരം നൽകിയത്. ഇതിനായി അപേക്ഷിച്ച 36 കമ്പനികളിൽ നിന്നാണ് ഈ 20 എണ്ണത്തിന് അംഗീകാരം ലഭിച്ചത്. സ്‌കൂൾ കാന്റീനുകൾക്കായുള്ള എക്സിക്യൂട്ടീവ് റെഗുലേഷനുകളിൽ പറഞ്ഞിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചതിനാലാണ് ഈ കമ്പനികൾക്ക് അനുമതി ലഭിച്ചതെന്ന് അതോറിറ്റിയുടെ ഔദ്യോഗിക വക്താവ് ഡോ. ഷൈമ അൽ-അസ്‌ഫൂർ പറഞ്ഞു.
പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ വിദ്യാർത്ഥികളുടെ ആരോഗ്യവും പോഷകാഹാര ശീലങ്ങളും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഒരു വികസന പദ്ധതിയാണെന്നും, ഇത് സ്കൂളുകളിൽ നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുമെന്നും അവർ കൂട്ടിച്ചേർത്തു. അതോടൊപ്പം ശീതളപാനീയങ്ങൾ, ഊർജ്ജ പാനീയങ്ങൾ, കഫീൻ അടങ്ങിയ പാനീയങ്ങൾ, പഞ്ചസാരയും കൊഴുപ്പും കൂടുതലുള്ള ഭക്ഷണങ്ങൾ, ട്രാൻസ് ഫാറ്റ് ഉൾപ്പെടുന്ന ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡ്, ടിന്നിലടച്ച നൂഡിൽസ്, കൃത്രിമ നിറങ്ങൾ, ഉയർന്ന കലോറി സോസുകൾ, സംസ്കരിച്ച മാംസം എന്നിവക്ക് വിലക്കും ഏർപ്പെടുത്തി.
വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ അനധികൃതമായി പങ്കുവയ്ക്കുന്നതിന് കുവൈറ്റിൽ വിലക്ക്
വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ അനധികൃതമായി പങ്കുവെക്കുന്നത് തടഞ്ഞ് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാഭ്യാസ മന്ത്രി എഞ്ചിനീയർ സയ്യിദ് ജലാൽ അൽ-തബ്തബായിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരമില്ലാത്ത പ്ലാറ്റ്‌ഫോമുകളോ ആപ്ലിക്കേഷനുകളോ വഴി വിദ്യാർത്ഥികളുടെ വ്യക്തിപരമായ വിവരങ്ങൾ ഉപയോഗിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്നത് ഈ ഉത്തരവിലൂടെ കർശനമായി വിലക്കിയിട്ടുണ്ട്. വിദ്യാർത്ഥികളെ ചൂഷണങ്ങളിൽ നിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.
പുതിയ നിർദേശമനുസരിച്ച്, എല്ലാ വിവര ശേഖരണവും കൈകാര്യം ചെയ്യലും മന്ത്രാലയത്തിന്റെ ഔദ്യോഗിക സംവിധാനങ്ങളിലും പ്ലാറ്റ്‌ഫോമുകളിലും മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ എല്ലാ സ്കൂളുകൾക്കും ഈ ഉത്തരവ് ബാധകമായിരിക്കും.

നിങ്ങളിത് മറന്നോ ? ഒന്ന് കൂടെ ഓർമ്മപ്പെടുത്താം ; പഴയ അഡ്രസ് മാറ്റാൻ മറക്കരുത്; 100 ദിനാർ പിഴ ചുമത്തും
കുവൈത്ത് സിറ്റി: താമസ സ്ഥലം മാറിയിട്ടും രേഖകളിൽ പഴയ അഡ്രസ് തന്നെ ഉപയോഗിക്കുന്നവർക്കതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കുവൈത്ത്. പഴയ മേൽവിലാസം രേഖകളിൽ നിന്ന് ഒഴിവാക്കാൻ വിട്ടു പോയാൽ 100 ദിനാർ വരെ പിഴ ചുമത്തും. പ്രവാസികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) അറിയിച്ചു.
മുൻപ് രേഖകളിൽ മാറ്റം വരുത്താതെ ഇരുന്ന 965 വ്യക്തിൾക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ഇവരുടെ അഡ്രസ് വിവരങ്ങൾ രേഖകളിൽനിന്ന് നീക്കം ചെയ്തു. ഈ മേൽ വിലാസത്തിലുള്ള കെട്ടിടങ്ങൾ പൊളിച്ചു മാറ്റുകയോ അല്ലെങ്കിൽ കെട്ടിട ഉടമ നൽകിയ വിവരത്തിന്റെയോ അടിസ്ഥാനത്തിലാണ് നടപടി. ഇതോടെ അഡ്രസ് ഒഴിവാക്കിയ വ്യക്തികൾ തുടർ നടപടികൾ നേരിടേണ്ടി വരും.
താമസ സ്ഥലം മാറിയാൽ ആ വിവരം പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ഓഫീസിലോ സഹൽ ആപ് വഴിയോ 30 ദിവസത്തിനുള്ളിൽ അറിയിക്കണം. രേഖകളിൽ മാറ്റം വരുത്തുന്നതിനായി ആവശ്യമായ അപേക്ഷ സമർപ്പിക്കണം. 30 ദിവസത്തിനുള്ളിൽ ഈ നടപടി പൂർത്തിയാക്കിയില്ലെങ്കിൽ 100 ദിനാർ പിഴയായി ആദ്യകേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കി.
Comments (0)