
Fake Eid offer;പൊതുജന ശ്രദ്ധയ്ക്ക് ;വ്യാജ ഈദ് ഓഫറുകള്‍ എത്തി തുടങ്ങി; മുന്നറിയിപ്പുമായി പോലീസ്
അബുദാബി: ബലിപെരുന്നാൾ വരാനിരിക്കുകയാണ്. നിരവധി ആളുകൾ ജീവകാരുണ്യ സംഭാവനകളിലും മറ്റുമായി നമ്മുടെ മുന്നിലേക്ക് വന്നുകൊണ്ടിരിക്കും. കന്നുകാലി വാങ്ങലുകളിലും തട്ടിപ്പ് വർധിച്ചു വരുകായണെന്ന മുന്നറിയിപ്പുമായി അബുദാബി പോലീസ്. വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയും സ്ഥിരീകരിക്കാത്ത ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയുമാണ് തട്ടിപ്പുകൾ നടക്കുന്നത്. കുറഞ്ഞ വിലയ്ക്ക് ബലിമൃഗങ്ങളെ വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങളിൽ വീഴരുതെന്ന് പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

ബലിപെരുന്നാളിന്റെ ആത്മാർത്ഥതയെ ചൂഷണം ചെയ്ത് തട്ടിപ്പുകൾ നടത്താൻ സാധ്യതയുണ്ടെന്ന് പോലീസ് അറിയിച്ചു. സോഷ്യൽ മീഡിയയുടെയും ഓൺലൈൻ ഷോപ്പിംഗ് ആപ്ലിക്കേഷനുകളുടെയും ഉപയോഗം വർധിച്ചതോടെ തട്ടിപ്പുകൾ കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്. വ്യാജ വെബ്സൈറ്റുകൾ, കണ്ടെത്താൻ കഴിയാത്ത ഫോൺ നമ്പറുകൾ, വ്യാജ ബിസിനസ് ലൈസൻസുകൾ എന്നിവ ഉപയോഗിച്ച് തട്ടിപ്പുകാർ വിശ്വാസ്യത നേടാൻ ശ്രമിക്കുന്നു.
കന്നുകാലി വിൽപ്പനയിലെ തട്ടിപ്പാണ് പ്രധാന തട്ടിപ്പുകളിലൊന്ന്. ആടുകളെയും മറ്റ് ബലിമൃഗങ്ങളെയും ആകർഷകമായ ചിത്രങ്ങളും ഭാഷയും ഉപയോഗിച്ച് പരസ്യം ചെയ്യുന്നു. പണം നൽകിയ ശേഷം മൃഗങ്ങളെ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്യുന്നു. എന്നാൽ പിന്നീട് ഫാമുകൾ വ്യാജമാണെന്ന് മനസ്സിലാക്കുകയും പണം നഷ്ടപ്പെടുകയും ചെയ്യുന്നു. വിദേശത്തുള്ള ദരിദ്രരായ ആളുകൾക്ക് ബലിമൃഗങ്ങളെ നൽകാനെന്ന വ്യാജേന വ്യാജ സംഭാവന കാമ്പയിനുകളും നടക്കുന്നുണ്ട്. അജ്ഞാത അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കാൻ ആവശ്യപ്പെടുന്നു
മറ്റൊരു തട്ടിപ്പ് രീതി, വളർത്തുമൃഗങ്ങളെ വിൽപ്പനയ്ക്ക് വെക്കുന്നു എന്ന് വിശ്വസിപ്പിച്ച് കബളിപ്പിക്കുകയാണ്. വിദേശത്ത് നിന്ന് വരുന്ന മൃഗങ്ങൾക്ക് ഷിപ്പിംഗ്, ഇൻഷുറൻസ് ഫീസ് എന്നിവ അടയ്ക്കാൻ ആവശ്യപ്പെടുന്നു. മൊബൈൽ മാർക്കറ്റ്പ്ലേസുകൾ വഴിയും സോഷ്യൽ മീഡിയ വഴിയുമാണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നത്. ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ബലിമൃഗങ്ങളെ വാങ്ങാനും സംഭാവനകൾ നൽകാനും ഔദ്യോഗിക സ്മാർട്ട് ആപ്പുകളും അംഗീകൃത പ്ലാറ്റ്‌ഫോമുകളും മാത്രം ഉപയോഗിക്കുക. യുഎഇ റെഡ് ക്രസന്റ്, പ്രാദേശിക മുനിസിപ്പാലിറ്റികൾ തുടങ്ങിയ സർക്കാർ അംഗീകൃത സേവനങ്ങൾ മാത്രം ഉപയോഗിക്കുക.കുറഞ്ഞ വിലയിലുള്ള കന്നുകാലി പരസ്യങ്ങൾ, വ്യാജ ഫാമുകളും ഡെലിവറി വാഗ്ദാനങ്ങളും, വൈകാരികമായ ഭാഷയിലുള്ള പരസ്യങ്ങൾ, വിദേശത്തേക്കുള്ള സംഭാവന വാഗ്ദാനങ്ങൾ എന്നിവയിൽ ജാഗ്രത പാലിക്കുക. എന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദേശം. എല്ലാവരും ജാഗ്രത പാലിക്കണം. സംശയാസ്പദമായ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അബുദാബി പോലീസ് സ്മാർട്ട് ആപ്പ് വഴിയോ 24/7 “അമാൻ” സർവീസിലോ അറിയിക്കുക
Comments (0)