
യുഎഇയിൽ പൊലീസായും ബാങ്ക് ഉദ്യോഗസ്ഥരായും ചമഞ്ഞ് പണം തട്ടിയ: മൂന്ന് പേർ പിടിയിൽ
ദുബായിൽ മൊബൈൽ ഫോൺ വഴി ബാങ്കിംഗ് തട്ടിപ്പ് നടത്തിയ മൂന്ന് സംഘങ്ങൾ അറസ്റ്റിൽ. 13 ഏഷ്യക്കാർ അടങ്ങുന്ന സംഘമാണ് വ്യാഴാഴ്ച ദുബായ് പൊലീസിൻ്റെ പിടിയിലായത്. പൊലീസ് ഉദ്യോഗസ്ഥരുടേയും ബാങ്ക് ഉദ്യോഗസ്ഥരുടേയും വേഷം ചമഞ്ഞെത്തിയാണ് ഇവർ തട്ടിപ്പ് നടത്തിയത്. ഇവർ ആളുകളുടെ അടുത്തേക്ക് എത്തുന്നത്, ബാങ്കിങ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യൽ, ട്രാഫിക് പിഴ അടക്കൽ, താമസ വിസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കൽ തുടങ്ങിയ ആവശ്യങ്ങളുമായാണ്.

ഇതിലൂടെ ലഭിക്കുന്ന വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ചായിരുന്നു ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടിയത്. ഡെബിറ്റ് കാർഡിലെ മൂന്നു ഡിജിറ്റ് നമ്പർ, ഒടിപി തുടങ്ങിയ സ്വകാര്യ വിവരങ്ങൾ പങ്കുവെക്കുന്നതിനായി ഇരകളെ ബോധ്യപ്പെടുത്താൻ പലതരം തന്ത്രങ്ങളും സംഘം പ്രയോഗിച്ചിരുന്നു. ഓഫിസ് ഉദ്യോഗസ്ഥരിൽ ജനങ്ങൾക്കുള്ള വിശ്വാസം മുതലെടുത്താണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് അധികൃതർ വ്യക്തമാക്കി. സൈബർ കുറ്റകൃത്യങ്ങൾ തടയാനായി നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമായാണ് അറസ്റ്റ്.
പ്രതികളിൽ 50 ഓളം ഫോണുകൾ പിടിച്ചെടുത്തു. ടെക്സ്റ്റ് മെസേജ്, ഇമെയിലുകൾ, ഫോൺ കാളുകൾ എന്നിവ മുഖേന ബാങ്കുകൾ ഒരിക്കലും ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ആവശ്യപ്പെടുകയോ അക്കൗണ്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് നിർദേശിക്കുകയോ ചെയ്യില്ലെന്ന് പൊലീസ് വീണ്ടും മുന്നറിയിപ്പ് നൽകി.
സംശയകരമായ രീതിയിലുള്ള ഫോൺ കാളുകളോ മെസേജുകളോ ശ്രദ്ധയിൽപെട്ടാൽ പൊലീസ് വെബ്സൈറ്റിലെ ഇ-ക്രൈം പ്ലാറ്റ്ഫോമിലൂടെയും ദുബൈ പൊലീസ് ആപ്പിലൂടെയോ അല്ലെങ്കിൽ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയോ ചെയ്യാം.
Comments (0)