
Indian boy dead:ഷാർജയിൽ എട്ട് വയസ്സുകാരനായ ഇന്ത്യൻ ബാലന്റെ മരണം; 2 സ്കൂൾ ജീവനക്കാർ കുറ്റക്കാരെന്ന് കോടതി
Indian boy dead: ഷാർജ മുവൈലയിലെ സ്‌കൂളിൽ എട്ട് വയസ്സുള്ള ഇന്ത്യൻ വിദ്യാർത്ഥി റാഷിദ് ഹബീബ് വീണ് മരിച്ചതിനെത്തുടർന്ന് സ്കൂൾ ജീവനക്കാർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.
2024 മാർച്ച് 11 ന് റമദാൻ മാസത്തിന്റെ ആദ്യ ദിവസം കുട്ടി സ്കൂളിൽ എത്തിയതിന് തൊട്ടുപിന്നാലെ, ക്ലാസ് മുറിയിലേക്ക് ഒറ്റയ്ക്ക് നടക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കുട്ടിയെ അൽ ഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.

പിന്നീട് ഷാർജ പോലീസ് നടത്തിയ അന്വേഷണത്തിൽ ഫോറൻസിക് റിപ്പോർട്ടിൽ കുട്ടിയുടെ മുഖത്ത് ചതവ്, കവിൾത്തടം പൊട്ടൽ, തലയോട്ടിക്ക് താഴെ ആന്തരിക രക്തസ്രാവം, വീക്കം, രക്തസ്രാവം എന്നിവയുൾപ്പെടെ ഗുരുതരമായ തലച്ചോറിന് പരിക്കുകൾ എന്നിവ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി.
കുട്ടി കുഴഞ്ഞു വീഴുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് മറ്റൊരു കുട്ടി ഈ കുട്ടിയെ അടിക്കാൻ ശ്രമിച്ചതായി CC ടിവി ദൃശ്യങ്ങളിലും വ്യക്തമായി. സംഭവസമയത്ത് കുട്ടികളോടൊപ്പം സ്കൂൾ ജീവനക്കാരാരും ഉണ്ടായിരുന്നില്ല എന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
പിന്നീട് സ്‌കൂൾ ജീവനക്കാരുടെ അഭാവത്തിൽ ഗുരുതരമായ അശ്രദ്ധയുണ്ടായെന്നും അവർ സ്ഥലത്തുണ്ടായിരുന്നെങ്കിൽ ഈ അപകടം ഒഴിവാക്കാമായിരുന്നുവെന്നും കോടതി പറഞ്ഞു. സ്കൂൾ ബസിൽ നിന്ന് വിദ്യാർത്ഥികളെ ക്ലാസ് മുറികളിലേക്ക് കൊണ്ടുപോകുന്നതിലും നിരീക്ഷിക്കുന്നതിലും രണ്ട് ജീവനക്കാർ പരാജയപ്പെട്ടുവെന്ന് കോടതി കണ്ടെത്തി. തുടർന്ന് രണ്ട് സ്‌കൂൾ ജീവനക്കാർക്ക് കുട്ടിയെ നോക്കാത്തതിന്റെ അശ്രദ്ധയ്ക്ക് ഷാർജ കോടതി ശിക്ഷ വിധിക്കുകയായിരുന്നു.
കുട്ടിയുടെ കുടുംബത്തിന് നിയമപരമായ രക്തപ്പണമായി 200,000 ദിർഹം നൽകാനും ഓരോരുത്തർക്കും 2,000 ദിർഹം പിഴ ചുമത്താനും കോടതി ഉത്തരവിട്ടു.
Comments (0)