
സാമൂഹികമാധ്യമങ്ങളിലൂടെ തെറ്റായവാർത്തകൾ പ്രചരിപ്പിച്ച ഏഴുപേർ അറസ്റ്റിൽ
സാമൂഹികമാധ്യമങ്ങളിലൂടെ തെറ്റായവിവരങ്ങൾ പ്രചരിപ്പിച്ചതിന് ഏഴുപേരെ അറസ്റ്റുചെയ്തതായി റാസൽഖൈമ പോലീസ് അറിയിച്ചു. എഴുത്തിലൂടെയും ദൃശ്യങ്ങളിലൂടെയുമായിരുന്നു പ്രതികൾ വ്യാജവിവരങ്ങൾ പ്രചരിപ്പിച്ചത്. ഈ വർഷം തുടക്കത്തിലായിരുന്നു അറസ്റ്റിനിടയാക്കിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. വിവിധ രാജ്യങ്ങളിൽനിന്നുള്ളവരാണ് പിടിയിലായവർ. നിയമനടപടികൾക്കായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റാസൽഖൈമ പോലീസ് പറഞ്ഞു. സാമൂഹികസുരക്ഷയ്ക്ക് ദോഷകരവും പൊതുജനാഭിപ്രായവിരുദ്ധവുമായ പ്രവർത്തനങ്ങളാണ് പ്രതികൾ ചെയ്തതെന്ന് റാസൽഖൈമ പോലീസ് ജനറൽ കമാൻഡർ വ്യക്തമാക്കി.
യുഎഇയിൽ സാമൂഹികമാധ്യമങ്ങൾ തെറ്റായ പ്രചാരണങ്ങൾക്ക് ഉപയോഗിച്ചാൽ ഒരുലക്ഷം ദിർഹംമുതൽ രണ്ടുലക്ഷം ദിർഹംവരെയാണ് പിഴ. ഇത്തരം സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് അബുദാബി പോലീസ് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ലഭ്യമായ വിവരങ്ങളുടെ സൂക്ഷ്മതയും സത്യസന്ധതയും കൃത്യമാണോയെന്ന് പരിശോധിച്ചുകൊണ്ടായിരിക്കണം സാമൂഹികമാധ്യമങ്ങളിലൂടെ വിവരങ്ങൾ പുറത്തറിയിക്കേണ്ടതെന്നും പോലീസ് അധികൃതർ പറഞ്ഞു. രാജ്യത്തിന്റെ സഹിഷ്ണുതയ്ക്കും സഹവർത്തിത്വത്തിനുമെതിരേ പ്രചാരണംനടത്തുന്നവർ 10 ലക്ഷം ദിർഹം പിഴയും തടവുശിക്ഷയും നേരിടേണ്ടിവരുമെന്നും നിയമവിദഗ്‌ധർ മുന്നറിയിപ്പ് നൽകി.
നിരോധിതവാർത്തകൾ പ്രചരിപ്പിച്ചാലും ശിക്ഷ നേരിടേണ്ടിവരും. രാജ്യത്തിന്റെ പൊതുതത്ത്വങ്ങളും നിയമങ്ങളും ഉയർത്തിപ്പിടിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് യുഎഇ നാഷണൽ മീഡിയ ഓഫീസ് (എൻഎംഒ) അധികൃതർ നേരത്തേ ഓർമ്മിപ്പിച്ചിരുന്നു. രാജ്യത്തിന്റെ ദേശീയചിഹ്നങ്ങൾ, വ്യക്തികൾ, സൗഹൃദരാഷ്ട്രങ്ങൾ എന്നിവയെയും അധിക്ഷേപിക്കുന്നതരത്തിൽ സാമൂഹികമാധ്യമങ്ങളിലൂടെ പെരുമാറരുത്. ഇത്തരം നിയമങ്ങൾ തെറ്റിക്കുന്നവർക്കെതിരേ 1,000 ദിർഹംമുതൽ 10 ലക്ഷം ദിർഹംവരെ പിഴയും തെറ്റുകൾ ആവർത്തിക്കുന്നതിനനുസരിച്ച് 20 ലക്ഷം ദിർഹമായി പിഴ വർധിപ്പിക്കുകയും ചെയ്യും.വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുകhttps://whatsapp.com/channel/0029Va8H6PULdQefnzlFSh0v
നിയമലംഘനം നടത്തുന്ന മാധ്യമസ്ഥാപനങ്ങൾ ആറുമാസം പ്രവർത്തിക്കുന്നതിന് വിലക്കേർപ്പെടുത്തും. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ സ്ഥിരമായി അടച്ചുപൂട്ടാനും ഉത്തരവിടും.

Comments (0)