
Flight emergency landing;273 യാത്രക്കാരുമായി പറന്നുയർന്ന വിമാനത്തിൽ നിന്നും തീപ്പൊരികൾ, തൊട്ടടുത്തായി പക്ഷികളുടെ കൂട്ടം; ഒടുവിൽ…
Flight emergency landing; ഗ്രീസിലെ കോർഫുവിൽ നിന്ന് ജർമനിയിലെ ഡസൽഡോർഫിലേക്ക് പറന്നുയർന്ന വിമാനത്തിന് തീപിടിച്ചു. സംഭവത്തെ തുടർന്ന് വിമാനം ഇറ്റലിയിൽ അടിയന്തര ലാൻഡിങ് നടത്തി. ആളപായമില്ലെന്ന് റിപ്പോർട്ട്. വിമാനത്തിന് തീപിടിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഓഗസ്റ്റ് 16നായിരുന്നു സംഭവം. 273 യാത്രക്കാരും എട്ട് ജീവനക്കാരുമായി പറന്ന ബോയിങ് 757 എന്ന 300 കോണ്ടോർ വിമാനത്തിന്റെ എൻജിനാണ് തീപിടിച്ചത്. വിമാനത്തില്‍ പക്ഷികള്‍ ഇടിച്ചതാകാം തീപിടിത്തത്തിന് കാരണമായതെന്നാണ് കരുതുന്നത്. വിമാനത്തിന്റെ സാങ്കേതിക പരിശോധനയും സംഭവത്തില്‍ വിശദമായ അന്വേഷണവും തുടരുകയാണ്.
പറന്നയുർന്ന് ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് വിമാനത്തിന്റെ വലത് എൻജിനിൽ തീപിടിച്ചത്. തൊട്ടുപിന്നാലെ വിമാനം ഇറ്റലിയിൽ അടിയന്തര ലാൻഡിങ് നടത്തി. പ്രാദേശിക സമയം രാത്രി 9:35 ന് ഡ്യൂസൽഡോർഫിൽ എത്തേണ്ട വിമാനം തീപിടിച്ചതിനെ തുടർന്ന് അടുത്ത ദിവസമാണ് പുറപ്പെട്ടത്.
വിമാനത്തിന് തീപിടിക്കുന്നതിന്റെ 18 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയാണ് സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നത്. ഇതില്‍ വിമാനത്തിന്റെ ഫ്യൂസ്‌ലേജിന്റെ വലതുഭാഗത്ത് നിന്ന് തീപ്പൊരികൾ ചിതറുന്നതും തൊട്ടടുത്തായി പക്ഷികളുടെ കൂട്ടത്തേയും കാണാം. അതുകൊണ്ടാണ് പക്ഷികള്‍ ഇടിച്ചതാകാം എൻജിൻ കത്താനുള്ള കാരണമെന്ന സംശയം ബലപ്പെട്ടത്. എന്‍ജിന്‍ തകരാര്‍ ശ്രദ്ധയില്‍പെട്ട ഉടന്‍ തന്നെ തകരാറുള്ള എൻജിൻ പൈലറ്റ് ഓഫ് ചെയ്‌തിരുന്നു. പിന്നീട് ഒറ്റ എൻജിനിൽ പറന്ന വിമാനം ഇറ്റലിയിലെ ബ്രിണ്ടിസിയിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു.
ഇറ്റലിയില്‍ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയയിടത്ത് വേണ്ടത്ര താമസസൗകര്യങ്ങളുണ്ടായിരുന്നില്ല. തുടർന്ന് യാത്രക്കാര്‍ക്ക് വിമാനത്താവളത്തിൽ തന്നെ കഴിയേണ്ടിവന്നു. യാത്രക്കാര്‍ക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ക്ക് എയര്‍ലൈന്‍സ് അധികൃതര്‍ മാപ്പ് ചോദിച്ചു.
Comments (0)