
തൊഴിലാളിയുടെ അപ്രതീക്ഷിത മരണത്തിൽ മനംനൊന്ത് സ്പോൺസർ , ‘എന്റെ മകനായിരുന്നു അവൻ, അവന് ആ ജീവനാന്തം ശമ്പളം നൽകും’
സൗദിയിൽ ജോലി ചെയ്തു വരികയായിരുന്ന മലയാളി യുവാവിന്റെ അപ്രതീക്ഷിത മരണത്തിൽ തകർന്ന സ്പോൺസർ. തൊടുപുഴ രണ്ടുപാലം സ്വദേശിയും നിലവിൽ എറണാകുളം പറവൂർ മാഞ്ഞാലിയിൽ താമസക്കാരനുമായ കണിയാംപറമ്പിൽ ബഷീറിന്റെ മകൻ സിയാദ് (36) ആണ് അപകടത്തിൽ മരിച്ചത്. മകനെ പോലെ സ്നേഹിച്ചിരുന്ന ഹൗസ് ഡ്രൈവറുടെ മരണം സൗദി സ്പോൺസർക്ക് അപ്രതീക്ഷിതമായിരുന്നു. മരണത്തെ തുടർന്ന് വീട്ടിൽ അനുശോചന ചടങ്ങ് നടക്കുകയാണെന്ന ബോർഡും അദ്ദേഹം വെച്ചു. കൂടാതെ താൻ ജീവിക്കുന്ന കാലത്തോളം സിയാദിന് ശമ്പളം നൽകുമെന്നും സ്പോൺസർ അറിയിച്ചു.
ഏഴുവർഷമായി സ്വദേശി പൗരന്റെ വീട്ടിലെ ഡ്രൈവറായിരുന്ന സിയാദ് വെള്ളിയാഴ്ച ഉച്ചക്ക് എ.സിയുടെ കംപ്രസർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിലാണ് മരണപ്പെട്ടത്. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ഉടൻ എക്സിറ്റ് ഒമ്പതിലെ അൽ മുവാസത്ത് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ചികിത്സയിലിരിക്കെ ഞായറാഴ്ച ഉച്ചക്ക് 2.10ഓടെ മരിക്കുകയായിരുന്നു.മയ്യിത്ത് തിങ്കളാഴ്ച ഉച്ചക്ക് ശേഷം റിയാദിലെ നസീം ഹയ്യൂൽ സലാം മഖ്ബറയിൽ ഖബറടക്കി. സ്പോൺസർ മയ്യത്ത് മറവുചെയ്യാൻ സഹായിക്കുകയും സുഹൃത്തുക്കളോടും അയൽവീട്ടുകാരോടുമെല്ലാം സിയാദിന്റെ ജോലിയിലുള്ള അർപ്പണ ബോധത്തെ കുറിച്ച് വാചാലനാവുകയും ചെയ്തു. സിയാദിന് ഭാര്യയും മകളുമുണ്ട്. മാതാവ്: ഉമ്മു ഖുൽസു. സഹോദരി: സുമയ്യ.
Comments (0)