
യുഎഇയിൽ കുട്ടിയുടെ സംരക്ഷണാവകാശം പിതാവിന് തുല്യമായി അനുവദിച്ച് യുഎഇ കോടതി
മാസങ്ങള്‍ നീണ്ട നിയമയുദ്ധത്തിനൊടുവിൽ, ഒരു ബെൽജിയൻ പൗരനായ പിതാവിന് തന്‍റെ മൂന്നര വയസുള്ള മകനോടൊപ്പം തുല്യസമയം ചെലവഴിക്കാനുള്ള അവകാശം നേടി. 2024 നവംബറിൽ, യുഎഇയിൽ ദീർഘകാലമായി താമസിക്കുന്ന ഒരു ബെൽജിയൻ പൗരനും അദ്ദേഹത്തിന്‍റെ ഇറ്റാലിയൻ പൗരയായ ഭാര്യയും വിവാഹമോചനം നേടിയതോടെയാണ് സംഭവത്തിന്‍റെ തുടക്കം. 2021 ലാണ് ഇരുവര്‍ക്കും മകന്‍ ജനിച്ചത്.

യുഎഇയിലെ ഒരു പ്രധാന എയർലൈനിൽ സഹപൈലറ്റായി ജോലി ചെയ്യുകയായിരുന്നു പിതാവ്. ഇടയ്ക്കിടെ ദൂരെയുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യേണ്ടി വരുമെന്നും അതുവഴി സ്ഥിരമായി കുട്ടിയിന്മേലുള്ള രക്ഷാകർതൃത്വം ബുദ്ധിമുട്ടാണെന്നും അമ്മ കോടതിയില്‍ വാദിച്ചുകൊണ്ട് പൂർണ്ണ സംരക്ഷണം ആവശ്യപ്പെട്ടു. കോടതി ആദ്യം സമ്മതിക്കുകയും 2024 ഡിസംബർ 31ന് അമ്മയ്ക്ക് പൂർണ്ണ സംരക്ഷണം നൽകുകയും ചെയ്തു.
മാസത്തിൽ രണ്ടുതവണ പിതാവിന് ഒരു മണിക്കൂർ കുട്ടിയെ കാണാനുള്ള സന്ദർശനം കോടതി അനുവദിച്ചു. “അദ്ദേഹത്തിന്റെ തിരക്കേറിയ ജോലി സമയക്രമവും ഇടയ്ക്കിടെയുള്ള യാത്രകളും അദ്ദേഹത്തിന് കുട്ടിയുടെ കാര്യങ്ങളില്‍ സജീവമായി ഇടപെടാന്‍ സാധിക്കില്ലെന്ന് കോടതി വിശ്വസിച്ചതായി” അവാട്ടിഫ് ഷോഖി അഡ്വക്കേറ്റ്സ് & ലീഗൽ കൺസൾട്ടൻസിയിലെ ലീഗൽ കൺസൾട്ടന്റായ ഡോ. ഹസൻ എൽഹൈസ് പറഞ്ഞു.
കുറച്ച് സമയം മാത്രം മകനെ കാണാനുള്ള ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് അബുദാബി അപ്പീൽ കോടതിയിൽ ചോദ്യം ചെയ്തു. ഫെബ്രുവരി 12 ന് അപ്പീൽ തള്ളി. അമ്മയുടെ പൂർണ്ണ സംരക്ഷണാവകാശം റദ്ദാക്കാൻ നിയമപരമായ ന്യായീകരണമില്ലെന്ന് കോടതി വാദിച്ചു.
മാതാപിതാക്കളിൽ ഒരാൾക്ക് അസാധാരണമായതോ ക്രമരഹിതമായതോ ആയ ജോലി ഉണ്ടെന്ന കാരണത്താൽ സംയുക്തമായ മേല്‍നോട്ടം നിഷേധിക്കരുതെന്ന് കാസേഷൻ കോടതി വിധിയിൽ പറഞ്ഞു. “പിതാവ് ഒരു പൈലറ്റായി ജോലി ചെയ്യുന്നെന്നും ക്രമരഹിതമായ ഷെഡ്യൂൾ ഉണ്ടെന്നതുകൊണ്ട് മാത്രം അദ്ദേഹത്തിന്റെ പങ്ക് കുറയ്ക്കാനാവില്ല. ഇതൊരു തൊഴിലാണ്, അയോഗ്യതയല്ല,” കോടതി വിധിന്യായത്തിൽ പറഞ്ഞു. പിന്നാലെ, കോടതി കുട്ടിയിന്മേലുള്ള ഉത്തരവാദിത്തം മാതാപിതാക്കള്‍ക്ക് തുല്യമായി അനുവദിച്ചു.
Comments (0)