
സമഗ്ര പ്ലാസ്റ്റിക് നിരോധനത്തിനൊരുങ്ങി യുഎഇ; അടുത്ത വർഷം മുതൽ നിലവിൽ വരും
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉൽപാദനവും ഇറക്കുമതിയും വ്യാപാരവും യു.എ.ഇയിൽ 2026 ജനുവരി ഒന്നുമുതൽ നിരോധിക്കും. യു.എ.ഇ പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന വകുപ്പ് മന്ത്രി ഡോ. അംന ബിൻത് അബ്ദുല്ല അൽ ദഹ്കാണ് ഇക്കാര്യം വ്യക്തമാക്കിയത്.2024ൽ ആരംഭിച്ച ഘട്ടംഘട്ടമായുള്ള പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനത്തിൻറെ ഭാഗമായാണിത് നടപ്പിലാക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തോടുള്ള ദൃഢനിശ്ചയത്തെയും പ്രതിബദ്ധതയെയും ഈ നിർണായക നടപടി അടയാളപ്പെടുത്തുന്നതായും മാലിന്യവും മലിനീകരണവും ഇല്ലാത്ത ഭാവിയിലേക്ക് ഇത് നയിക്കുമെന്നും ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മന്ത്രി പറഞ്ഞു. അനിവാര്യമല്ലാത്ത പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിന് സമൂഹത്തിലെ എല്ലാ അംഗങ്ങളും അവരവരുടെ പങ്കുവഹിക്കണമെന്നും അവർ ആവശ്യപ്പെട്ടു. നമ്മുടെ രാജ്യത്തിന്റെ കാഴ്ചപ്പാടിനെ സാക്ഷാത്കരിക്കുന്നതിൽ നമുക്ക് പ്രധാന പങ്ക് വഹിക്കാൻ കഴിയും.
ഐശ്വര്യപൂർണമായ സമൂഹസൃഷ്ടിക്കും ഊർജസ്വലവും പ്രതിരോധശേഷിയുള്ളതുമായ പരിസ്ഥിതിക്കുമായി മാറ്റത്തിന്റെ ഏജന്റുമാരായി നമുക്ക് മാറാം. നമ്മുടെ ജീവിതത്തിലും, നമ്മുടെ പ്രിയപ്പെട്ടവർക്കായും, വരും തലമുറകൾക്കായും കരയെയും കടലിനെയും നമുക്ക് സംരക്ഷിക്കാം -മന്ത്രി പറഞ്ഞു.ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികൾക്ക് 2024 ജനുവരി ഒന്ന് മുതൽ വിവിധ എമിറേറ്റുകളിൽ നിരോധനമേർപ്പെടുത്തിയിരുന്നു. അബൂദബിയിലും അജ്മാനിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികൾ നിരോധിച്ചിരുന്നു. ദുബൈയിൽ ഇത്തരം സഞ്ചികളുടെ ഉപയോഗം നിരുത്സാഹപ്പെടുത്താൻ വ്യാപാരസ്ഥാപനങ്ങൾ 25 ഫിൽസ് പണവും ഈടാക്കുന്നത് ആദ്യഘട്ടത്തിൽ ആരംഭിച്ചിരുന്നു.വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുകhttps://whatsapp.com/channel/0029Va8H6PULdQefnzlFSh0v
ഒറ്റത്തവണ ഉപയോഗിക്കുന്ന സഞ്ചികൾക്ക് പുറമെ, എല്ലാ പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെയും ഇറക്കുമതി, ഉൽപാദനം, വിതരണം എന്നിവയെല്ലാം അടുത്ത വർഷത്തോടെ വിലക്കപ്പെടും. 2026 മുതൽ പ്ലാസ്റ്റിക്കിൽ നിർമിച്ച കപ്പുകൾ, പ്ലേറ്റുകൾ, കണ്ടെയ്നറുകൾ, ബോക്സുകൾ, കട് ലറികൾ തുടങ്ങിയവയും നിരോധിക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.പ്ലാസ്റ്റിക് ഉൽപന്നങ്ങൾ കുറച്ചുകൊണ്ടുവരാനുള്ള നടപടികൾ രാജ്യത്ത് വലിയ രീതിയിൽ പരിസ്ഥിതിക്ക് ഗുണകരമായിട്ടുണ്ട്. നിയന്ത്രണത്തിന് പുറമെ, പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നത് പ്രോത്സാഹിപ്പിക്കാൻ മറ്റു സംരംഭങ്ങളും നടപ്പാക്കിവരുന്നുണ്ട്.
Comments (0)