
തൊഴിൽ നിയമലംഘനം; 5,400 കമ്പനികൾക്കെതിരെ നടപടിയുമായി യു എ ഇ
തൊഴിൽ നിയമലംഘനവുമായി ബന്ധപ്പെട്ട് യു എ ഇയിൽ വ്യാപകമായി പരിശോധന നടത്തി മാനവവിഭവ ശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം. കഴിഞ്ഞ ആറു മാസത്തിനിടെ 2.85 ലക്ഷം പരിശോധനകളാണ് നടത്തിയത്. നിയമലംഘനം കണ്ടെത്തിയ 5,400ലേറെ കമ്പനികൾക്ക് പിഴ ചുമത്തുകയും ചെയ്തു.
ശമ്പളം നൽകാതിരിക്കുക, വൈകി നൽകുക,സ്വദേശിവൽകരണത്തിൽ കൃത്രിമം കാണിക്കുക, അംഗീകൃത കരാറില്ലാതെ ജീവനക്കാരെ രജിസ്റ്റർ ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. സ്ഥാപനങ്ങളിൽ നേരിട്ടെത്തിയും, ഡിജിറ്റൽ മോണിറ്ററിങ് വഴിയുമാണ് പരിശോധന നടത്തിയത്. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ ഭരണപരവും നിയമപരവുമായ നടപടികൾ സ്വീകരിച്ചതായി മന്ത്രാലയം അറിയിച്ചു. ഗുരുതരമായ കുറ്റങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങളുടെ വിവരങ്ങൾ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്.
പരിശോധനയിൽ 405 വ്യാജ സ്വദേശിവൽകരണ നിയമനങ്ങൾ കമ്പനികൾ നടത്തിയതായി കണ്ടെത്തി. നിയമലംഘനം കണ്ടെത്തിയ കമ്പനികൾക്കെതിരെ പിഴ ചുമത്തുകയും പുതിയ നിയമനം നടത്തുന്നതടക്കമുള്ള നടപടികൾ തടയുകയും ചെയ്തു. കമ്പനികളുടെ നിയമ വിരുദ്ധമായ പ്രവർത്തനം സ്വകാര്യ മേഖലയിൽ സ്വദേശികളുടെ പങ്കാളിത്തം വർധിപ്പിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി ആയെന്നും വ്യാജ നിയമനങ്ങൾ നടത്തുന്ന കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
Comments (0)