
അഹമ്മാദാബാദിൽ വിമാന ദുരന്തം ; 242 യാത്രക്കാരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തകർന്നു വീണു, യാത്രക്കാരിൽ മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും
ഗുജറാത്തിലെ അഹമ്മാദാബാദ് വിമാനത്താവളത്തിന് സമീപം എയർ ഇന്ത്യ വിമാനം ജനവാസമേഖലയിൽ തകർന്നുവീണു. 242യാത്രക്കാരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ വിമാനമാണ് തകർന്ന് വീണത്. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ടേക്ക് ഓഫിനിടെയാണ് വിമാനം തകർന്നത്. അഹമ്മദാബാദിലെ മേഘാനി മേഖലയിൽ ആണ് വിമാനം തകർന്ന് വീണത്. ബോയിംഗ് ഡ്രീംലൈനർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഷെഡ്യൂൾ ചെയ്ത സമയത്തിന് അൽപം വൈകിയാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. ടേക്ക് ഓഫിന് ക്ലിയറൻസ് നൽകിയ 9 മിനിറ്റിന് ശേഷമാണ് വിമാനം തകർന്നത്. എഐ171 എന്ന എയർ ഇന്ത്യ വിമാനമാണ് തകർന്നത്. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലെ ഗാറ്റ്വിക് വിമാനത്താവളത്തിലേക്കായിരുന്നു വിമാനം പുറപ്പെട്ടത്.
തകർന്ന് വീണ എയർ ഇന്ത്യ എഐ 171 വിമാനത്തിലെ യാത്രക്കാരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും. യാത്രക്കാരുടെ ലിസ്റ്റിൽ ഇദ്ദേഹത്തിന്റെ പേരുണ്ടെന്ന വിവരമാണ് പുറത്ത് വരുന്നത്. അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. കൂടുതൽ വി ഐ പി യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നുവെന്ന വിവരവും പുറത്ത് വരുന്നു. അപകടം സ്ഥിരീകരിച്ച എയർ ഇന്ത്യ, വിവരങ്ങൾ ശേഖരിച്ച് ഉടൻ അറിയിക്കുമെന്നും വ്യക്തമാക്കി. വിമാനത്താവളത്തിന്റെ മതിലിൽ വിമാന ഇടിച്ചതിന് ശേഷമാണ് വിമാനം തകർന്നുവീണതെന്നും അതല്ല മരത്തിലിടിച്ചാണ് വീണതെന്നും വിവരങ്ങൾ പുറത്ത് വരുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ പ്രാഥമികമായി വ്യക്തതയില്ല. തകർന്ന് വീണതിന് പിന്നാലെ തീയാളിപ്പടർന്നു. ജനവാസമേഖലയായ മേഖാനി നഗറിലാണ് വിമാനം തകര്‍ന്ന് വീണത്. വിമാനത്തിലുണ്ടായിരുന്നവരിൽ 220 പേർ യാത്രക്കാരും, 12 പേർ ക്രൂ അംഗങ്ങളുമാണ്.
Comments (0)