Posted By Ansa Staff Editor Posted On

യുഎഇയിൽ കാമുകിയെ കൊലപ്പെടുത്തിയ പ്രവാസിക്ക് സംഭവിച്ചത്…

കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ പ്രവാസിക്കെതിരെ യുഎഇയില്‍ കേസ്. പ്രതിയെ 24 മണിക്കൂറിനുള്ളില്‍ തിരിച്ചറിഞ്ഞു. ഘാന പൗരനായ 38കാരന്‍ മദ്യപിച്ച് 32കാരിയായ നൈജീരിയൻ കാമുകിയെ കൊലപ്പെടുത്തിയതാണ് സംഭവം. ദുബായ് പോലീസിന്റെ അന്വേഷണ രേഖകൾ പ്രകാരം, 2024 ജൂലൈയിലാണ് കൊലപാതകം നടന്നത്.

സംഭവത്തില്‍ ഘാന പൗരന്‍ വിചാരണ നേരിടുകയാണ്. ഒരു റെസിഡൻഷ്യൽ കെട്ടിടത്തിലെ അഗ്നിശമന ഉപകരണങ്ങൾ പരിശോധിക്കുന്നതിനിടെ ഒരു അപ്പാർട്ട്മെന്റിൽ നിന്ന് ദുർഗന്ധം വരുന്നതായി ഫയർ സേഫ്റ്റി ഇൻസ്പെക്ടർമാർ കണ്ടെത്തിയിരുന്നു. കേടായ ഭക്ഷണമാണ് കാരണമെന്ന് ആദ്യം കരുതിയ അവർ ഫ്ലാറ്റിലേക്ക് കയറിയപ്പോൾ കറുത്ത തുണിയിൽ പൊതിഞ്ഞ ഒരു സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഉടൻ തന്നെ പോലീസ് ഓപ്പറേഷൻസ് റൂമിൽ വിവരമറിയിച്ചു. ക്രൈം സീൻ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിൽ നിന്നുള്ള ഒരു സംഘവും പട്രോളിങ് ഓഫീസർമാരും ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ (സിഐഡി) ഡിറ്റക്ടീവുകളും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്തേക്ക് അയച്ചു. തെളിവുകൾ ശേഖരിച്ച് അന്വേഷണം നടത്തിയ ശേഷം, 24 മണിക്കൂറിനുള്ളിൽ പ്രതിയെ തിരിച്ചറിയാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞു.

പ്രതി ഭാര്യയും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള മറ്റ് വാടകക്കാരും ഒരുമിച്ച് ഫ്ലാറ്റിലാണ് താമസിച്ചിരുന്നതെന്ന് പോലീസ് റിപ്പോർട്ടുകൾ വെളിപ്പെടുത്തി. കുറ്റകൃത്യത്തിന് രണ്ട് ദിവസം മുന്‍പ്, വാടകക്കാരോട് സ്ഥലം ഒഴിയാൻ അയാൾ ആവശ്യപ്പെട്ടിരുന്നു. പാട്ടക്കാലാവധി അവസാനിച്ചെന്നും വീട്ടുടമസ്ഥൻ അത് പുതുക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു. ഈ കാലയളവിൽ അയാൾ ഭാര്യയെ സുഹൃത്തുക്കളോടൊപ്പം താമസിക്കാൻ പറഞ്ഞയച്ചു.

പിന്നാലെ, ഇയാള്‍ കാമുകിയെ ക്ഷണിക്കുകയും ഇരുവരും ഒരു കുപ്പി മദ്യം കുടിച്ചതായും പിന്നീട് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. പ്രതിയുടെ കുറ്റസമ്മതമൊഴി പ്രകാരം, ഇര കൂടുതൽ മദ്യം ആവശ്യപ്പെടുകയും എന്നാല്‍ മറ്റൊരു കുപ്പി വാങ്ങാൻ തന്റെ പക്കൽ പണമില്ലെന്ന് അയാള്‍ പറയുകയും ചെയ്തു. പിന്നാലെ, ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി.

ഒരു ഭാരമുള്ള കല്ല് എടുത്ത് കാമുകിയുടെ തലയിൽ അടിച്ചതായി അയാള്‍ കുറ്റസമ്മതമൊഴി നല്‍കി. മരണം സ്ഥിരീകരിച്ചശേഷം യുവതിയുടെ ശരീരം ഒരു തുണികൊണ്ട് മൂടി അപ്പാർട്ട്മെന്റിൽ നിന്ന് രക്ഷപ്പെട്ടു. പോലീസ് ചോദ്യം ചെയ്യലിൽ പ്രതി പിന്നീട് കുറ്റം സമ്മതിച്ചു. ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി, കേസ് വിചാരണയ്ക്കായി കോടതിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *