Posted By Nazia Staff Editor Posted On

Etihad Rail’s passenger service;ഇനി ദുബായ് ടു അബുദാബി വെറും 57 മിനിറ്റ് മാത്രം; ഇത്തിഹാദ് റെയിലിന്റെ അതിവേഗ പാസഞ്ചർ സർവീസ് ഈ ദിവസം മുതൽ, വരുന്നത് ഏകീകൃത ടിക്കറ്റ്

Etihad Rail’s passenger service;അബുദാബി ∙ യുഎഇയുടെ സ്വപ്ന പദ്ധതി ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ സർവീസ് 2026ൽ ആരംഭിക്കും. പാസഞ്ചർ സർവീസ് യാഥാർഥ്യമാകുന്നതോടെ യുഎഇയിലെ വിവിധ എമിറേറ്റുകൾ തമ്മിലുള്ള യാത്രാദൂരം കുറയും.

നിലവിൽ ദുബായിൽ മാത്രമാണു മെട്രോ സർവീസുള്ളത്. ദേശീയ റെയിൽ ശൃംഖലയുടെ ഏറ്റവും പുതിയ പുരോഗതി ഭരണാധികാരിയുടെ അൽ ദഫ്ര മേഖലയിലെ പ്രതിനിധി ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാനോട് വിശദീകരിച്ചതായി ഇത്തിഹാദ് റെയിൽ പറഞ്ഞു. ഇത്തിഹാദ് റെയിൽ സിഇഒ ഷാദി മാലിക്കിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് നിർമാണ പുരോഗതിയും പാസഞ്ചർ സർവീസിന്റെ പ്രത്യേകതകളും വിശദീകരിച്ചത്. രാജ്യത്തെ ഏറ്റവും വലിയ തന്ത്രപ്രധാന ഗതാഗത പദ്ധതികളിലൊന്നാണ് പാസഞ്ചർ സർവീസ്.

അബുദാബി, ദുബായ്, ഷാർജ, ഫുജൈറ എന്നിവിടങ്ങളിലെ സ്റ്റേഷനുകളെക്കുറിച്ചു നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഫുജൈറയിലെ സ്റ്റേഷൻ സകംകം പ്രദേശത്തും ഷാർജയിലേത് എയർപോർട്ടിനും യൂണിവേഴ്സിറ്റി സിറ്റിക്കും സമീപവുമാണ്. ദുബായ്, അബുദാബി സ്റ്റേഷനുകൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ദുബായിലേത് ജുമൈറ ഗോൾഫ് എസ്റ്റേറ്റിനു സമീപവും അബുദാബിയിലേത് ഡെൽമ മാളിന് എതിർവശത്ത് മുസഫ ഷാബിയ 11ലുമായിരിക്കുമെന്നാണ് സൂചന. വേഗം 200 കി.മീ യാത്ര 400 പേർക്ക് മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിലോടുന്ന പാസഞ്ചർ ട്രെയിനിൽ 400 പേർക്കു യാത്ര ചെയ്യാം. പടിഞ്ഞാറ് അൽ സില മുതൽ വടക്ക് ഫുജൈറ വരെ യുഎഇയിൽ ഉടനീളമുള്ള 11 നഗരങ്ങളെയും മറ്റു ഉൾപ്രദേശങ്ങളെയും ബന്ധിപ്പിച്ചാണ് ട്രാക്ക് ഒരുക്കിയിരിക്കുന്നത്.

ദുബായ്-അബുദാബി 57 മിനിറ്റ് അബുദാബിയിൽനിന്നു ദുബായിലേക്കും തിരിച്ചും 57 മിനിറ്റിൽ എത്താം. അബുദാബിയിൽനിന്നു ഫുജൈറയിലേക്കുള്ള യാത്രയ്ക്ക് 105 മിനിറ്റ് മതിയാകും. വൈഫൈ, ചാർജിങ്, സംഗീതം, ഫുഡ് കോർണർ എന്നിവയെല്ലാം ഉണ്ടാകും. ടിക്കറ്റ് നിരക്ക് കുടുംബങ്ങൾക്കും വിനോദ സഞ്ചാരികൾക്കും തൊഴിലാളികൾക്കും എല്ലാം പ്രാപ്യമാകുന്ന രീതിയിലായിരിക്കും ടിക്കറ്റ് നിരക്ക്. നിലവിലെ പൊതുഗതാഗത സംവിധാനങ്ങളിൽ കൂടി ഉപയോഗിക്കാവുന്ന വിധം ഏകീകൃത ടിക്കറ്റായിരിക്കും. 2009ൽ ആരംഭിച്ച ഇത്തിഹാദ് റെയിൽ നിർമാണം 2016ൽ ആദ്യഘട്ടം (264 കി.മീ) പൂർത്തിയാക്കി ‌നഗരങ്ങൾക്കിടയിൽ ചരക്കുഗതാഗതം തുടങ്ങിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ യുഎഇയിലുടനീളം ചരക്കുസേവനം ആരംഭിച്ചിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *