Posted By Nazia Staff Editor Posted On

Travel Advisory;ഇറാൻ- ഇസ്‌റാഈല്‍ സംഘര്‍ഷം: ഗള്‍ഫ് സെക്ടറിലെ വിമാന യാത്ര പ്രതിസന്ധിയില്‍; യാത്രക്കാര്‍ അറിഞ്ഞിരിക്കേണ്ട നിര്‍ദേശങ്ങള്‍

Travel Advisory:ദുബൈ: ഇറാനും ഇസ്‌റാഈലും തമ്മിലുള്ള സംഘര്‍ഷം ആഗോള വിമാന യാത്രയെ ബാധിക്കാന്‍ തുടങ്ങിയതോടെ കൂടുതല്‍ പ്രയാസത്തിലായി ഗള്‍ഫിലെ പ്രവാസികള്‍. യൂറോപ്പ്, യു.എസ്, കിഴക്കന്‍ യൂറോപ്പ് എന്നിവ ഉള്‍പ്പെടുന്ന റൂട്ടുകള്‍ക്കുള്ള റദ്ദാക്കല്‍ അഭ്യര്‍ഥനകളില്‍ കുത്തനെ വര്‍ധനയുണ്ടായതായി ട്രാവല്‍ ഏജന്‍സികള്‍ അറിയിക്കുന്നു. നിലവിലെ അവസ്ഥ മറ്റു റൂട്ടുകളെയും ബാധിച്ചിട്ടുണ്ട്.

ട്രാക്കിങ് പ്ലാറ്റ്‌ഫോമുകളായ ഫ്‌ലൈറ്റ് റഡാര്‍ 24, ഫ്‌ലൈറ്റ് അവെയര്‍ എന്നിവയില്‍ നിന്നുള്ള വിമാന യാത്രകളുടെ വിവരങ്ങള്‍ പ്രശ്‌നങ്ങളില്ലാത്ത പ്രദേശങ്ങളില്‍ നിന്ന് ദുബൈയിലേക്കുള്ള വിമാനങ്ങളുടെ റദ്ദാക്കലുകളിലും വലിയ വര്‍ധന കാണിക്കുന്നുണ്ടെന്നാണ് വിവരം. ഇതില്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളും ഉള്‍പ്പെടുന്നു. വിമാന സര്‍വിസ് റദ്ദാക്കലുകള്‍ ജൂണ്‍ 7ന് ശേഷം ഏകദേശം 5%ല്‍ നിന്നും 20% വരെ ഉയര്‍ന്നിട്ടുണ്ട്.
ഏഷ്യയ്ക്കും യൂറോപ്പിനുമിടയിലുള്ള പ്രധാന വിമാന ഇടനാഴികളായ ഇറാന്‍, ഇറാഖ്, ഇസ്‌റാഈല്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ വ്യോമാതിര്‍ത്തി അടച്ചിട്ടതാണ് പ്രശ്‌നത്തിന്റെ കാതല്‍. ജൂണ്‍ 13ന് സംഘര്‍ഷം ആരംഭിച്ച ശേഷം നിയന്ത്രിത മേഖലകളില്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിടാന്‍ വിമാന കമ്പനികള്‍ പാടു പെടുന്നു. ഇത് കൂടുതല്‍ വിമാന സമയങ്ങള്‍, ഷെഡ്യൂളിങ് തടസങ്ങള്‍, പലപ്പോഴുമുണ്ടാകുന്ന പൂര്‍ണമായ റദ്ദാക്കലുകള്‍ എന്നിവയിലേക്ക് നയിച്ചിട്ടുണ്ട്.

ആഗോള തലത്തില്‍ ഈ തടസത്തിന്റെ ഫലമായി വിമാനങ്ങളും ജീവനക്കാരും ദൈര്‍ഘ്യമേറിയ ഫ്‌ലൈറ്റ് റൊട്ടേഷനുകളില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇത് ഇരട്ട റൂട്ടുകള്‍ റദ്ദാക്കാനും ദീര്‍ഘ ദൂരമോ അല്ലെങ്കില്‍, ഉയര്‍ന്ന വരുമാനമുള്ള സേവനങ്ങള്‍ക്കോ മുന്‍ഗണന നല്‍കാനും വിമാന കമ്പനികളെ നിര്‍ബന്ധിതമാക്കുന്നു.
പ്രതിസന്ധി നേരിട്ട് ബാധിച്ചിട്ടില്ലെങ്കിലും, വ്യോമമേഖല വ്യാപകമായി അടച്ചിടുന്നത് കാരണം ഇപ്പോള്‍ സര്‍വിസില്‍ കാലതാമസമോ വഴിതിരിച്ചുവിടലോ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ആഴ്ച മുതല്‍ ഓഗസ്റ്റ് മധ്യം വരെ ഷെഡ്യൂള്‍ ചെയ്ത യാത്രകള്‍ക്കുള്ള റദ്ദാക്കലുകളില്‍ ഗണ്യമായ വര്‍ധനയുണ്ടെന്നാണ് വിവരം. ബാധിത ലക്ഷ്യ സ്ഥാനങ്ങളിലെ അനിശ്ചിത സ്ഥിതി ഏറ്റവും കൂടുതല്‍ ആശങ്കയുണ്ടാക്കുന്നതോടൊപ്പം, മടക്ക വിമാനങ്ങളുടെ പ്രവചനാതീതത സ്വഭാവം പരിഭ്രാന്തി ഉയര്‍ത്തുകയും ചെയ്യുന്നു.
യു.എ.ഇയിലേക്കുള്ള യാത്രക്കാരുടെ പ്രധാന കേന്ദ്രമായ ഇസ്തംബൂള്‍ വഴി ബന്ധിപ്പിക്കുന്ന വിമാനങ്ങള്‍ സാധാരണ 1 മുതല്‍ 3 വരെ ശതമാനത്തില്‍ നിന്നും 5 മുതല്‍ 10 വരെ ശതമാനം റദ്ദാക്കല്‍ നിരക്കുകള്‍ കാണിക്കുന്നു.

സംഘര്‍ഷ മേഖലയിലല്ലാത്ത നഗരങ്ങളില്‍ നിന്ന് പറക്കുന്ന യു.എ.ഇ യാത്രക്കാര്‍ക്ക് പോലും അവസാന നിമിഷ മാറ്റങ്ങള്‍, കാലതാമസം, അല്ലെങ്കില്‍ വിമാനങ്ങള്‍ നിര്‍ത്തലാക്കല്‍ എന്നീ പ്രശ്‌നങ്ങളെ നേരിടേണ്ടി വന്നേക്കാം എന്നാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്.

സുരക്ഷ ഒരു ഘടകമാണ്. എന്നാല്‍, ഏറ്റവും വലിയ ആശങ്ക കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോള്‍ കുടുങ്ങിപ്പോകുകയോ ദീര്‍ഘനേരം കാലതാമസം നേരിടുകയോ ചെയ്യുന്നതാണെന്ന് യു.എ.ഇയിലെ ഒരു ട്രാവല്‍ ഏജന്റ് പറഞ്ഞു. ആളുകള്‍ക്ക് സൗകര്യപ്രദമായ പദ്ധതികളാണ് തങ്ങള്‍ക്കുള്ളതെന്നും, സങ്കീര്‍ണമായേക്കാവുന്ന പദ്ധതികള്‍ ഒഴിവാക്കാനും, സാധ്യമാകുന്നിടത്തെല്ലാം പൂര്‍ണമായും റീഫണ്ട് ചെയ്യാവുന്ന ടിക്കറ്റുകള്‍ വാങ്ങാനും പൊതുവെ ഉപദേശിക്കാറുണ്ടെന്നും ട്രാവല്‍ ഏജന്റുമാര്‍ വ്യക്തമാക്കുന്നു.

വേനല്‍ക്കാല യാത്ര ഇതിനകം തന്നെ ഉയര്‍ന്ന നിലയിലെത്തുകയും വിമാന ലഭ്യത കര്‍ശനമാക്കുകയും ചെയ്യുന്നതിനാല്‍, അവസാന നിമിഷം യാത്രാ പദ്ധതികള്‍ റീബുക്ക് ചെയ്യുകയോ ക്രമീകരിക്കുകയോ ചെയ്യുന്നത് കൂടുതല്‍ ബുദ്ധിമുട്ടാകുമെന്ന് ഏജന്റുമാര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

താഴെ പറയുന്നവ ശ്രദ്ധിച്ചാല്‍ കുറെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാകും:

  • വിമാനങ്ങള്‍ സൂക്ഷ്മമായി ട്രാക്ക് ചെയ്യുക എന്നതാണ് ഒന്നാമത്തെ കാര്യം. നേരിട്ട് ബാധിക്കപ്പെടാത്ത റൂട്ടുകളില്‍ പോലും മാറ്റങ്ങള്‍ നേരിടാം. സൗകര്യപ്രദമായ നിരക്കുകള്‍ തിരഞ്ഞെടുക്കുക എന്നത് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ്. റീഫണ്ട് ചെയ്യാവുന്നതോ മാറ്റാവുന്നതോ ആയ ടിക്കറ്റുകള്‍ എടുക്കാന്‍ സൂക്ഷ്മത കാണിക്കുക.
  • കണക്റ്റിംഗ് റൂട്ടുകള്‍ പരിശോധിക്കുക എന്നതും പ്രധാനമാണ്. സംഘര്‍ഷ ബാധിത പ്രദേശങ്ങളിലൂടെ പറക്കുന്ന വിമാനങ്ങള്‍ അനിശ്ചിതത്വമുള്ളതിനാല്‍ ഒഴിവാക്കുന്നതാണ് നല്ലത്.
  • ബദല്‍ ഹബുകള്‍ പരിഗണിക്കേണ്ടത് പ്രസക്തമായ കാര്യമാണ്. ബാധിക്കപ്പെടാത്ത പ്രദേശങ്ങള്‍ വഴിയുള്ള നേരിട്ടുള്ള വിമാനങ്ങളോ റൂട്ടുകളോ കൂടുതല്‍ സ്ഥിരത നല്‍കിയേക്കാം.
  • എയര്‍ലൈന്‍ ഷെഡ്യൂളുകളെക്കുറിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ യു.എ.ഇ യാത്രക്കാര്‍ തങ്ങളുടെ യാത്രകള്‍ ഇപ്പോഴും ജാഗ്രതയോടെ ആസൂത്രണം ചെയ്യാനും, എയര്‍ലൈനുകളുടെയും ട്രാവല്‍ ഏജന്റുമാരുടെയും ഏറ്റവും പുതിയ ഉപദേശങ്ങള്‍ സ്വീകരിക്കാനും ട്രാവല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അഭ്യര്‍ഥിക്കുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *