
തീപിടിത്തത്തിൽ നിന്ന് രക്ഷ നേടാം: ‘ഹസ്സൻതുക്’ എല്ലാ വീടുകളിലും നിർബന്ധം
വേനൽക്കാലത്ത് അഗ്നിബാധയ്ക്കെതിരെ പ്രതിരോധം ശക്തമാക്കി യുഎഇ. തീപിടിത്തമുണ്ടാകുമ്പോൾ മുന്നറിയിപ്പു നൽകുന്ന ഫയർ അലാം സംവിധാനം (ഹസ്സൻതുക്) എല്ലാ വീടുകളിലും സ്ഥാപിക്കലാണു പ്രധാന പ്രതിരോധ നടപടി. അബുദാബി സിവിൽ ഡിഫൻസ് പറഞ്ഞു. ബോധവൽക്കരണ ക്യാംപെയ്നും ആരംഭിച്ചു. യുഎഇയിൽ നിലവിലുള്ളതും പുതുതായി നിർമിക്കുന്ന വീടുകളിലും ഓഫിസുകളിലും മറ്റു കെട്ടിടങ്ങളിലും ഹസ്സൻതുക് സംവിധാനം നിർബന്ധമാണ്. നിയമം ലംഘിച്ചാൽ 1000 ദിർഹം പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അഗ്നിബാധ ഇല്ലാതാക്കി ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.
ആദ്യഘട്ടത്തിൽ ഫ്ലാറ്റുകളിലും അപ്പാർട്മെന്റുകളിലും രണ്ടാം ഘട്ടത്തിൽ മുഴുവൻ വാണിജ്യ, വ്യവസായ, സ്ഥാപനങ്ങൾക്കും നിർബന്ധമാക്കി. അവസാന ഘട്ടത്തിലാണു വില്ലകളിലേക്കു വ്യാപിപ്പിച്ചത്. വീട്ടുടമസ്ഥന്റെ ചെലവിലാണു വില്ലകളിൽ ഫയർ അലാം സ്ഥാപിക്കേണ്ടത്. യുഎഇയിൽ വീടുകൾക്കു തീപിടിച്ചു കുഞ്ഞുങ്ങളടക്കം ഒട്ടേറെ പേർ മരിക്കാനിടയായ പശ്ചാത്തലത്തിൽ 2020ലാണ് അഗ്നിരക്ഷാ പദ്ധതിക്ക് അംഗീകാരം നൽകിയത്. സ്കൂൾ, ആശുപത്രി തുടങ്ങി പൊതുസ്ഥാപനങ്ങളിൽ സംവിധാനം നിലവിലുണ്ട്. സ്വകാര്യ താമസ കേന്ദ്രങ്ങളിൽ കഴിഞ്ഞ വർഷം മുതൽ നിർബന്ധമാക്കിയിരുന്നു.
എന്താണ് ഹസ്സൻതുക്, നിങ്ങളെ സംരക്ഷിക്കൂ’ എന്ന അർഥം വരുന്ന അറബിക് പദമാണ് ഹസ്സൻതുക്. കെട്ടിടങ്ങളിൽ തീപിടിത്തം ഉണ്ടാകുമ്പോൾ അലാം ട്രാൻസ്മിഷൻ ഉപകരണം തീപിടിത്ത സൂചന അഗ്നിരക്ഷസേനയെ തത്സമയം അറിയിക്കും. പ്രസ്തുത കെട്ടിടത്തിന്റെയും ഫ്ലാറ്റിന്റെയും വിശദാംശങ്ങൾ സഹിതമായിരിക്കും അറിയിപ്പ്.
Comments (0)